സംസ്ഥാന ചിഹ്നത്തിൻ്റെ ശരിയായ ഉപയോഗത്തിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
സംസ്ഥാന സർക്കാർ ചിഹ്നത്തിൻ്റെ ഉപയോഗവും ചിഹ്നത്തിൻ്റെ ദുരുപയോഗം തടയുന്നതിനായി പൊതുഭരണവകുപ്പ് മാർഗനിർദേശങ്ങൾ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന ചിഹ്നത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനൊപ്പം അത് എവിടെയെല്ലാം ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൃത്യമായ വ്യക്തത വരുത്തുന്നതിന് ഈ മാർഗനിർദ്ദേശം വഴിയൊരുക്കും. 1950-ലെ ചിഹ്നങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയൽ) ആക്റ്റ്, 2005-ലെ ഇന്ത്യയുടെ രാഷ്ട്ര ചിഹ്നം (ദുരുപയോഗ നിരോധനം) ആക്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
ഈ മാർഗനിർദേശങ്ങൾ പ്രകാരം, സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ യാതൊരു വ്യക്തിക്കും അല്ലെങ്കിൽ മുൻ ഉദ്യോഗസ്ഥർക്കോ സംസ്ഥാന ചിഹ്നമോ അതിനോട് സാദൃശ്യമുള്ള രൂപങ്ങളോ ഉപയോഗിക്കാൻ അനുവാദമില്ല. കച്ചവടം, ബിസിനസ്, ട്രേഡ് മാർക്ക് തുടങ്ങിയ സ്വകാര്യ ആവശ്യങ്ങൾക്കായി ഔദ്യോഗിക മുദ്ര ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
ഔദ്യോഗിക മുദ്രയുടെ മാതൃക വൃത്താകൃതിയിലോ ദീർഘവൃത്താകൃതിയിലോ ഉള്ള ഫ്രെയിമിനുള്ളിൽ ചിഹ്നം വരുന്ന രീതിയിലായിരിക്കണം. സർക്കാരിന്റെ വിവിധ ആശയവിനിമയങ്ങൾ, ഉത്തരവുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ മുകൾഭാഗത്ത് മധ്യത്തിലായി ചിഹ്നം പതിപ്പിക്കാവുന്നതാണ്.
ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഡെപ്യൂട്ടി കളക്ടർ അല്ലെങ്കിൽ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിന് മുകളിലുള്ളവർക്ക് മാത്രമേ അവരുടെ വ്യക്തിഗത ലെറ്റർപാഡുകളിൽ ചിഹ്നം ഉപയോഗിക്കാൻ അധികാരമുള്ളൂ. ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് അവരുടെ സന്ദർശക കാർഡുകളിൽ ചിഹ്നം അച്ചടിക്കാം, എന്നാൽ അണ്ടർ സെക്രട്ടറി പദവിക്ക് താഴെയുള്ളവർക്ക് ഇതിനായി പ്രത്യേക അനുമതി ആവശ്യമാണ്. വിരമിച്ച ഉദ്യോഗസ്ഥർക്കോ മുൻ ജനപ്രതിനിധികൾക്കോ ഇനിമുതൽ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാൻ കഴിയില്ല. വാഹനങ്ങളുടെ കാര്യത്തിൽ ഗവർണ്ണർ, മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ എന്നിവരുടെ വാഹനങ്ങളിൽ ചിഹ്നം ഉപയോഗിക്കാമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
ചിഹ്നത്തിന്റെ നിറം കറുപ്പ്, നീല, പച്ച അല്ലെങ്കിൽ ചുവപ്പ് എന്നിവയിൽ ഏതെങ്കിലും ഒന്നായിരിക്കണം. സുവർണ്ണ നിറത്തിലുള്ള ചിഹ്നം ഉപയോഗിക്കാനുള്ള അധികാരം മുഖ്യമന്ത്രി, ഗവർണ്ണർ, സ്പീക്കർ തുടങ്ങിയ ഉന്നത പദവിയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
സാധാരണക്കാർ പലപ്പോഴും വ്യാജ ലെറ്റർപാഡുകളിലും വാഹനങ്ങളിലെ ചിഹ്നങ്ങളിലും വഞ്ചിതരാകാൻ സാധ്യതയുണ്ട്. പുതിയ നിയന്ത്രണങ്ങൾ വരുന്നതോടെ ചിഹ്നത്തിന്റെ ഉപയോഗം ഔദ്യോഗിക പദവിയിലുള്ളവരിൽ മാത്രമായി ചുരുങ്ങുകയും ഇത് വ്യാജരേഖകൾ തിരിച്ചറിയാൻ ജനങ്ങളെ സഹായിക്കുകയും ചെയ്യും. സ്വകാര്യ സംഘടനകളോ ബാങ്കുകളോ എൻ.ജി.ഒകളോ സർക്കാർ മുദ്ര ദുരുപയോഗം ചെയ്യുന്നത് തടയുന്നതിലൂടെ സർക്കാർ സംവിധാനങ്ങളുടെ വിശ്വാസ്യത വർദ്ധിക്കുന്നു. കൂടാതെ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പാഠപുസ്തകങ്ങളിലും മറ്റും ചിഹ്നം ഉപയോഗിക്കുമ്പോൾ അത് സർക്കാർ പ്രസിദ്ധീകരണമാണെന്ന തെറ്റിദ്ധാരണ ഉണ്ടാകാത്ത വിധത്തിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ചുരുക്കത്തിൽ, ഭരണസംവിധാനത്തിന്റെ അന്തസ്സും വിശ്വാസ്യതയും ജനങ്ങൾക്കിടയിൽ ഊട്ടിയുറപ്പിക്കാൻ ഈ പുതിയ മാർഗനിർദേശങ്ങൾ സഹായിക്കുന്നു.
https://document.kerala.gov.in/documents/governmentorders/govtorder1603202618:20:10.pdf